നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ഡേവ് ബ്രാനോണ്‍

ക്ഷമിക്കുന്നതിന്റെ ശക്തി

ഒരു സംഘം തട്ടിക്കൊണ്ടുപോയ പതിനേഴു മിഷനറിമാരെക്കുറിച്ച് 2021 ലെ വാർത്താ റിപ്പോർട്ടുകൾ പറയുന്നു. തങ്ങളുടെ മോചനദ്രവ്യ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സംഘത്തെ (കുട്ടികൾ ഉൾപ്പെടെ) കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തി. അവിശ്വസനീയമാംവിധം, എല്ലാ മിഷനറിമാരും ഒന്നുകിൽ മോചിപ്പിക്കപ്പെടുകയോ സ്വാതന്ത്ര്യത്തിലേക്ക് രക്ഷപ്പെടുകയോ ചെയ്തു. സുരക്ഷിതത്വത്തിൽ എത്തിയപ്പോൾ, അവർ തടവിലാക്കിയവർക്ക് ഒരു സന്ദേശം അയച്ചു: ''അക്രമാസക്തമായ ശക്തിയുടെ വിദ്വേഷത്തേക്കാൾ സ്‌നേഹത്തിന്റെ ക്ഷമിക്കാനുള്ള ശക്തി ശക്തമാണെന്ന് വാക്കിലൂടെയും സ്വന്തം മാതൃകയിലൂടെയും യേശു ഞങ്ങളെ പഠിപ്പിച്ചു. അതിനാൽ, ഞങ്ങൾ നിങ്ങളോട് ക്ഷമിക്കുന്നു.''

ക്ഷമ ശക്തമാണെന്ന് യേശു വ്യക്തമാക്കി. അവൻ പറഞ്ഞു, "നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും" (മത്തായി 6:14). പിന്നീട്, പത്രൊസിന് ഉത്തരം നൽകിക്കൊണ്ട്, നാം എത്ര പ്രാവശ്യം ക്ഷമിക്കണം എന്ന് ക്രിസ്തു പറഞ്ഞു: "ഏഴുവട്ടമല്ല, എഴു എഴുപതു വട്ടം എന്നു ഞാൻ നിന്നോടു പറയുന്നു" (18:22; വാ. 21-35 കാണുക). ക്രൂശിൽ വെച്ച്, 'പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ' (ലൂക്കൊസ് 23:34) എന്ന് പ്രാർത്ഥിച്ചപ്പോൾ അവൻ ദൈവിക ക്ഷമ പ്രകടമാക്കി.

രണ്ട് കക്ഷികളും സൗഖ്യത്തിലേക്കും അനുരഞ്ജനത്തിലേക്കും നീങ്ങുമ്പോൾ ക്ഷമ അതിന്റെ പൂർണ്ണ സാക്ഷാത്കാരത്തിലെത്തുകയാണ്. കൂടാതെ, ചെയ്തിരിക്കുന്ന ദ്രോഹത്തിന്റെ ഭവിഷ്യത്തുകളെയോ, വേദനാജനകമോ അനാരോഗ്യകരമോ ആയ ബന്ധങ്ങളെ എങ്ങനെ പരിഹരിക്കണമെന്നു വിവേചിക്കേണ്ടതിന്റെ ആവശ്യകതയെയോ അത് ഇല്ലാതാക്കുന്നില്ലെങ്കിലും, അത് ദൈവത്തിന്റെ സ്‌നേഹത്തിനും ശക്തിക്കും സാക്ഷ്യം വഹിക്കുന്ന പുനഃസ്ഥാപനത്തിലേക്ക് നയിച്ചേക്കാം. അവന്റെ മഹത്വത്തിനായി 'ക്ഷമയുടെ കരം നീട്ടാനുള്ള' വഴികൾ നമുക്കു നോക്കാം.

ഇതു ഞാൻ എന്തിനു ചെയ്യണം?

എന്റെ ആറാം ക്ലാസുകാരനായ കൊച്ചുമകൻ ലോഗനെ ചില കഠിനമായ ബീജഗണിത മാതൃകയിലുള്ള ഗൃഹപാഠങ്ങളുമായി ഞാൻ സഹായിക്കുമ്പോൾ, ഒരു എഞ്ചിനീയർ ആകുക എന്ന തന്റെ സ്വപ്നത്തെക്കുറിച്ച് അവൻ എന്നോട് പറഞ്ഞു. അവന്റെ കണക്കിലെ x-ഉം y-ഉം എന്തു ചെയ്യണമെന്ന് അവനെ പാഠിപ്പിയ്ക്കുമ്പോൾ, അവൻ ചോദിച്ചു, " ഇവ ഞാൻ എപ്പോഴെങ്കിലും ഉപയോഗിക്കുവാൻ  പോകുന്നുണ്ടോ?''

എനിക്ക് പുഞ്ചിരിക്കാതിരിക്കുവാൻ  കഴിഞ്ഞില്ല, "ലോഗൻ, നീ ഒരു എഞ്ചിനീയറായാൽ ഇത് തന്നെയാണ് നീ ഉപയോഗിക്കുവാൻ  പോകുന്നവ." ബീജഗണിതവും തന്റെ ഭാവിയും തമ്മിലുള്ള ബന്ധം അവൻ തിരിച്ചറിഞ്ഞിരുന്നില്ല.

ചിലപ്പോൾ നാം തിരുവെഴുത്തിനെ അങ്ങനെയാണ് വീക്ഷിക്കുന്നത്. പ്രസംഗങ്ങൾ കേൾക്കുകയും ബൈബിളിലെ ചില ഭാഗങ്ങൾ വായിക്കുകയും ചെയ്യുമ്പോൾ നാം ചിന്തിച്ചേക്കാം, "ഞാൻ എപ്പോഴാണ് ഇത് ഉപയോഗിക്കുവാൻ  പോകുന്നത്?'' സങ്കീർത്തനക്കാരനായ ദാവീദിന് ചില ഉത്തരങ്ങൾ ഉണ്ടായിരുന്നു. തിരുവെഴുത്തിലെ ദൈവീക സത്യങ്ങൾ "പ്രാണനെ തണുപ്പിക്കുന്നു," അവ "അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു," "ഹൃദയത്തെ സന്തോഷിപ്പിക്കുന്നു" (സങ്കീ. 19:7-8) എന്ന് അദ്ദേഹം പറഞ്ഞു. സങ്കീർത്തനം 19-ൽ (അതുപോലെ എല്ലാ തിരുവെഴുത്തുകളിലും) പരാമർശിച്ചിരിക്കുന്നതു പോലെ, ബൈബിളിലെ പുസ്തകങ്ങളിൽ കാണപ്പെടുന്ന തിരുവെഴുത്തുകളുടെ ജ്ഞാനം, നാം ദിനവും ആത്മാവിന്റെ നിർദ്ദേശങ്ങളെ ആശ്രയിക്കുമ്പോൾ (സദൃശ. 2:6) നമ്മെ നയിക്കുന്നു.

തിരുവെഴുത്തുകൾ ഇല്ലെങ്കിൽ, അവനെ അനുഭവിക്കാനും അവന്റെ സ്നേഹവും വഴികളും നന്നായി അറിയാനും ദൈവം നമുക്കായി ഒരുക്കിയിരിക്കുന്ന സുപ്രധാന മാർഗം നമുക്കില്ല. എന്തിന് ബൈബിൾ പഠിക്കണം? കാരണം "യഹോവയുടെ കല്പന നിർമലമായത്; അത് കണ്ണുകളെ പ്രകാശിപ്പിക്കുന്നു" (സങ്കീ. 19:8).

ഏകാന്ത മനുഷ്യൻ

1969 ജൂലൈ 20 ന്, നീൽ ആംസ്ട്രോങ്ങും ബ്യൂസ് ആൽഡ്രിനും അവരുടെ ചാന്ദ്ര ലാൻഡിംഗ് മൊഡ്യൂളിൽ നിന്ന് പുറത്തുകടന്ന് ചന്ദ്രന്റെ ഉപരിതലത്തിൽ നടന്ന ആദ്യത്തെ മനുഷ്യരായി. എന്നാൽ അപ്പോളോ 11-ന്റെ കമാൻഡ് മോഡ്യൂൾ പറത്തുന്ന അവരുടെ ടീമിലെ മൂന്നാമത്തെ വ്യക്തിയായ മൈക്കൽ കോളിൻസിനെ കുറിച്ച് നമ്മൾ പലപ്പോഴും ചിന്തിക്കാറില്ല.

ചന്ദ്രോപരിതലം പരിശോധിക്കുന്നതിനായി ടീമംഗങ്ങൾ ഗോവണിയിലൂടെ ഇറങ്ങിയ ശേഷം, കോളിൻസ് ചന്ദ്രന്റെ അങ്ങേയറ്റത്ത് ഒറ്റയ്ക്ക് കാത്തുനിന്നു. നീൽ, ബ്യൂസ് എന്നിവരുമായി മാത്രമല്ല, ഭൂമിയിലെ എല്ലാവരുമായും അവന്റെ ബന്ധം വിച്ഛേദിക്കപ്പെട്ടു. നാസയുടെ മിഷൻ കൺട്രോൾ അഭിപ്രായപ്പെട്ടു, “ആദാമിന് ശേഷം, മൈക്ക് കോളിൻസിനെപ്പോലെ ഒരു മനുഷ്യനും ഏകാന്തത ഉണ്ടായിട്ടില്ല.” 

നമ്മൾ പൂർണ്ണമായും ഒറ്റയ്ക്കാണെന്ന് തോന്നുന്ന സമയങ്ങളുണ്ട്. ഉദാഹരണത്തിന്, യാക്കോബിന്റെ മകനായ ജോസഫിനെ തന്റെ സഹോദരന്മാർ വിറ്റശേഷം ഇസ്രായേലിൽ നിന്ന് ഈജിപ്തിലേക്ക് കൊണ്ടുപോകുമ്പോൾ അവന് എങ്ങനെ തോന്നി എന്ന് സങ്കൽപ്പിക്കുക (ഉല്പത്തി 37:23-28). വ്യാജകുറ്റാരോപണം നടത്തി അവനെ കാരാഗൃഹത്തിൽ അടയ്ക്കുക വഴി അവൻ കൂടുതൽ ഒറ്റപ്പെടലിലേക്ക് തള്ളപ്പെട്ടു (39:19-20).

അടുത്തെങ്ങും കുടുംബമില്ലാത്ത ഒരു വിദേശനാട്ടിലെ ജയിലിൽ ജോസഫ് അത് എങ്ങനെ അതിജീവിച്ചു? ഇത് ശ്രദ്ധിക്കുക: "എന്നാൽ യഹോവ യോസേഫിനോടുകൂടെ ഇരുന്നു" (വാ. 21). ഉല്പത്തി 39-ലെ ആശ്വാസദായകമായ ഈ സത്യം നാല് തവണ നമ്മെ ഓർമ്മിപ്പിക്കുന്നു.

നിങ്ങൾ ഒറ്റയ്ക്കാണോ, അതോ മറ്റുള്ളവരിൽ നിന്ന് ഒറ്റപ്പെട്ടതായി തോന്നുന്നുണ്ടോ? "ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ട്" (മത്തായി 28:20). നിങ്ങളുടെ രക്ഷകനായ യേശുവിനൊപ്പം, നിങ്ങൾ ഒരിക്കലും തനിച്ചല്ല.

ഭീകരതയുടെ ഏഴ് മിനിറ്റുകൾ

2021 ഫെബ്രുവരി 18-ന് ചൊവ്വാ പര്യവേഷണ വാഹനം പെർസിവേറെൻസ് ആ ചുമന്ന ഗ്രഹത്തിൽ ഇറങ്ങിയപ്പോൾ, അതിന്റെ വരവ് നിരീക്ഷിച്ചുകൊണ്ടിരുന്നവർ "ഭീകരതയുടെ ഏഴ് മിനിറ്റുകൾ" അനുഭവിച്ചു. പേടകം അതിന്റെ 292 ദശലക്ഷം മൈൽ യാത്ര അവസാനിപ്പിച്ചപ്പോൾ, അത് സ്വന്തമായി ചെയ്യേണ്ട സങ്കീർണ്ണമായ ലാൻഡിംഗ് നടപടിക്രമത്തിലൂടെ കടന്നുപോയി. ചൊവ്വയിൽ നിന്ന് ഭൂമിയിലേക്കുള്ള സിഗ്നലുകൾക്ക് കുറച്ച് മിനിറ്റുകൾ എടുക്കും, അതിനാൽ ലാൻഡിംഗ് സമയത്ത് നാസയ്ക്ക് പെർസിവേറെൻസിൽ നിന്ന് കേൾക്കാൻ കഴിഞ്ഞില്ല. ദൗത്യത്തിനായി വളരെയധികം പരിശ്രമവും വിലയും ചെലവഴിച്ച ടീമിന് ബന്ധംസ്ഥാപിക്കാൻ കഴിയാത്തതു ഭയപ്പെടുത്തുന്നതായിരുന്നു.

 

നമ്മൾ ദൈവത്തിൽ നിന്ന് കേൾക്കുന്നില്ലെന്ന് തോന്നുമ്പോൾ ചിലപ്പോൾ നാം ഭയം അനുഭവിച്ചേക്കാം - നമ്മൾ പ്രാർത്ഥിക്കുന്നു, പക്ഷേ നമുക്ക് ഉത്തരം ലഭിക്കുന്നില്ല. തിരുവെഴുത്തുകളിൽ, പ്രാർത്ഥനയ്ക്ക് വേഗം മറുപടി ലഭിക്കുന്നവരെയും (ദാനിയേൽ 9:20-23 കാണുക) ദീർഘ കാലമായി ഉത്തരം ലഭിക്കാത്തവരെയും നമ്മൾ കണ്ടുമുട്ടുന്നു (1 സാമുവൽ 1:10-20 ലെ ഹന്നയുടെ കഥ കാണുക). മറിയയുടെയും മാർത്തയുടെയും ഹൃദയങ്ങളിൽ തീർച്ചയായും സങ്കടം ഉളവാക്കിയ, വൈകിയ ഉത്തരത്തിന്റെ ഏറ്റവും തീവ്രമായ ഉദാഹരണം, രോഗിയായ സഹോദരനായ ലാസറിനെ സഹായിക്കാൻ അവർ യേശുവിനോട് ആവശ്യപ്പെട്ടതാണ് (യോഹന്നാൻ 11:3). യേശു വരാൻ  വൈകി, അവരുടെ സഹോദരൻ മരിച്ചു (വാ. 6-7, 14-15). എന്നാൽ നാല് ദിവസത്തിന് ശേഷം, ലാസറിനെ ഉയിർപ്പിച്ച് ക്രിസ്തു ഉത്തരം നൽകി (വാ. 43-44).

 

നമ്മുടെ പ്രാർത്ഥനകൾക്കുള്ള ഉത്തരത്തിനായി കാത്തിരിക്കുന്നത് ബുദ്ധിമുട്ടായിരിക്കും. എന്നാൽ നാം “[അവന്റെ] കൃപയുടെ സിംഹാസനത്തെ ആത്മവിശ്വാസത്തോടെ സമീപിക്കുമ്പോൾ ദൈവത്തിന് ആശ്വസിപ്പിക്കാനും സഹായിക്കാനും കഴിയും. . . [അതുകൊണ്ടു] കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിനുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന് അടുത്തു ചെല്ലുക" (എബ്രായർ 4:16).

നമ്മുടെ ഷെൽട്ടറിലേക്ക് ഓടുക

ആറാം ക്ലാസ്സുകാരുടെ ബാസ്‌ക്കറ്റ്‌ബോൾ കളി നന്നായി നടക്കുകയായിരുന്നു. മാതാപിതാക്കളും മുത്തശ്ശിമാരും അവരവരുടെ കളിക്കാരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. ടീമുകളിലെ ആൺകുട്ടികളുടെ ഇളയ സഹോദരങ്ങളും സഹോദരിമാരും സ്‌കൂൾ ഇടനാഴിയിൽ നിന്ന് കളി ആസ്വദിച്ചു. പെട്ടെന്ന്, സൈറണുകൾ മുഴങ്ങി, ജിമ്മിൽ ലൈറ്റുകൾ മിന്നി. ഒരു ഫയർ അലാറം മുഴങ്ങി. താമസിയാതെ സഹോദരങ്ങൾ പരിഭ്രാന്തരായി മാതാപിതാക്കളെ അന്വേഷിച്ച് ജിമ്മിലേക്ക് ഓടിയെത്തി. 

പക്ഷേ തീ ഇല്ലായിരുന്നു; അബദ്ധത്തിൽ അലാറം പ്രവർത്തനക്ഷമമായതാണ്. പക്ഷേ, ഞാൻ നോക്കിനിൽക്കെ, കുട്ടികൾ - ഒരു പ്രതിസന്ധി മനസ്സിലാക്കി - അവരുടെ മാതാപിതാക്കളുടെ കരവലയത്തിലേക്ക് ലജ്ജയില്ലാതെ ഓടിയ രീതി എന്നെ ഞെട്ടിച്ചു. ഭയത്തിന്റെ സമയത്ത് സുരക്ഷിതത്വബോധവും ഉറപ്പും നൽകാൻ കഴിയുന്നവരിലുള്ള ആത്മവിശ്വാസത്തിന്റെ മഹത്തായ ചിത്രം!

ദാവീദ് വലിയ ഭയം അനുഭവിച്ച ഒരു സമയത്തെ തിരുവെഴുത്തുകൾ അവതരിപ്പിക്കുന്നു. ശൗലും മറ്റ് നിരവധി ശത്രുക്കളും (2 ശമൂവേൽ 22:1) അവനെ പിന്തുടർന്നു. ദൈവം ദാവീദിനെ സുരക്ഷിതസ്ഥാനത്ത് എത്തിച്ചശേഷം, നന്ദിയുള്ള ആ മനുഷ്യൻ ദൈവത്തിന്റെ സഹായത്തെക്കുറിച്ച് സ്തുതിഗീതം ആലപിച്ചു. അവൻ ദൈവത്തെ “എന്റെ പാറ, എന്റെ കോട്ട, എന്റെ രക്ഷകൻ” എന്ന് വിളിച്ചു (വാ. 2). “മരണപാശങ്ങളും” “പാതാളത്തിന്റെ കെണികളും’’ (വാ. 6) അവനെ വേട്ടയാടിയപ്പോൾ, ദാവീദ് “യഹോവയെ വിളിച്ചു” അവന്റെ നിലവിളി “അവന്റെ ചെവികളിൽ എത്തി’’ (വാ. 7). അവസാനം, അവൻ “എന്നെ രക്ഷിച്ചു” എന്ന് ദാവീദ് പ്രഖ്യാപിച്ചു (വാ. 18, 20, 49).

ഭയത്തിന്റെയും അനിശ്ചിതത്വത്തിന്റെയും സമയങ്ങളിൽ നമുക്ക് “പാറ”യിലേക്ക് ഓടാം (വാ. 32). നാം ദൈവനാമം വിളിച്ചപേക്ഷിക്കുമ്പോൾ, അവൻ മാത്രമാണ് നമുക്ക് ആവശ്യമായ അഭയവും അഭയവും നൽകുന്നത് (വാ. 23).

സുഹൃത്തുക്കളുടെ പൈതൃകം

സ്‌നേഹിതൻ എല്ലാക്കാലത്തും സ്‌നേഹിക്കുന്നു. സദൃശവാക്യങ്ങൾ 17:17

1970 കളിൽ ഞാൻ ഒരു ഹൈസ്‌കൂൾ ഇംഗ്ലീഷ് അധ്യാപകനും ബാസ്‌ക്കറ്റ്‌ബോൾ പരിശീലകനുമായിരുന്ന സമയത്താണ് ഞാൻ അയാളെ കണ്ടുമുട്ടിയത്. അയാൾ ഉയരമുള്ള ഒരു പുതുമുഖമായിരുന്നു. താമസിയാതെ അവൻ എന്റെ ബാസ്‌ക്കറ്റ്‌ബോൾ ടീമിലും എന്റെ ക്ലാസുകളിലും സന്നിഹിതനായി - അങ്ങനെ ഒരു സൗഹൃദം രൂപപ്പെട്ടു. വർഷങ്ങളോളം എന്നോടൊപ്പം സഹപത്രാധിപരായി സേവനമനുഷ്ഠിച്ച ആ സുഹൃത്ത്, എന്റെ റിട്ടയർമെന്റ് പാർട്ടിയിൽ എന്റെ മുന്നിൽ നിൽക്കുകയും ഞങ്ങളുടെ ദീർഘകാല സൗഹൃദത്തിന്റെ പൈതൃകത്തെക്കുറിച്ച് പങ്കുവെക്കുകയും ചെയ്തു.

നമ്മെ പ്രോത്സാഹിപ്പിക്കുകയും യേശുവിലേക്ക് അടുപ്പിക്കുകയും ചെയ്യുന്ന ദൈവസ്‌നേഹത്താൽ ബന്ധപ്പെട്ടിരിക്കുന്ന സുഹൃത്തുക്കളുടെ കാര്യം എന്താണ്? സൗഹൃദത്തിന് പ്രോത്സാഹജനകമായ രണ്ട് ഘടകങ്ങളുണ്ടെന്ന് സദൃശവാക്യങ്ങളുടെ രചയിതാവ് മനസ്സിലാക്കി: ഒന്നാമതായി, യഥാർത്ഥ സുഹൃത്തുക്കൾ വിലപ്പെട്ട ഉപദേശം നൽകുന്നു - അത് കൊടുക്കാനോ എടുക്കാനോ എളുപ്പമല്ലെങ്കിലും: “സ്‌നേഹിതൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തതയുടെ ഫലം”  (27:6). എഴുത്തുകാരൻ വിശദീകരിക്കുന്നു. രണ്ടാമതായി, സമീപത്തുള്ളതും എളുപ്പത്തിൽ സമീപിക്കാവുന്നതുമായ ഒരു സുഹൃത്ത് പ്രതിസന്ധി ഘട്ടങ്ങളിൽ പ്രധാനമാണ്: “ദൂരത്തെ സഹോദരനിലും സമീപത്തെ അയൽക്കാരൻ നല്ലത്’’ (വാ. 10).

ജീവിതത്തിൽ ഒറ്റയ്ക്കു പറക്കുന്നത് നമുക്കു നല്ലതല്ല. ശലോമോൻ സൂചിപ്പിച്ചതുപോലെ: “ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലതു; അവർക്കു വിജയത്തിനായി പരസ്പരം സഹായിക്കാൻ കഴിയും” (സഭാപ്രസംഗി 4:9 NLT). ജീവിതത്തിൽ, നമുക്ക് സുഹൃത്തുക്കൾ വേണം നാം സുഹൃത്തുക്കൾ ആയിരിക്കയും വേണം. “സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടു” നിൽക്കാനും (റോമർ 12:10) “അന്യോന്യം ഭാരങ്ങൾ ചുമക്കാനും” (ഗലാത്യർ 6:2)—മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും അവരെ യേശുവിന്റെ സ്‌നേഹത്തിലേക്ക് അടുപ്പിക്കാനും കഴിയുന്ന തരത്തിലുള്ള സുഹൃത്താകാൻ ദൈവം നമ്മെ സഹായിക്കട്ടെ. 

കാപ്പിക്കുരു കോപ്പ

ഞാൻ കാപ്പി കുടിക്കുന്നയാളല്ല, പക്ഷെ കാപ്പിക്കുരുവിന്റെ ഗന്ധം ലഭിക്കുന്നത് എന്നിൽ ആശ്വാസത്തിന്റേയും  ജിജ്ഞാസയുടെയും നിമിഷമാണ്. ഞങ്ങളുടെ ചെറുപ്പക്കാരിയായ മകൾ മെലീസ അവളുടെ ബെഡ്റൂം വ്യത്യസ്തമാക്കുകയായിരുന്നു,  അതിനായി ഒരു കോപ്പയിൽ കാപ്പിക്കുരു നിറച്ചു. അതിന്റെ ഊഷ്മള സുഗന്ധം മുറിയെ മുഴുവൻ നിറച്ചിരുന്നു.

പതിനേഴാം വയസ്സിൽ ഒരു കാറപകടത്തിൽ മെലീസയുടെ ഭൗമിക ജീവിതം അവസാനിച്ചിട്ട് ഇപ്പോൾ 2 ദശകങ്ങളായി എങ്കിലും ആ കാപ്പിക്കുരു കോപ്പ ഞങ്ങൾ ഇപ്പോഴും സൂക്ഷിക്കുന്നു. അത് ഞങ്ങളോടൊപ്പമുള്ള മെല്ലിന്റെ ജീവിതത്തിന്റെ നിലയ്ക്കാത്ത സുഗന്ധപൂരിതമായ ഓർമ്മ നൽകുന്നു.

തിരുവെഴുത്തും സൗരഭ്യത്തെ ഓർമ്മപെടുത്തലായി ഉപയോഗിക്കുന്നു. ഉത്തമഗീതം സുഗന്ധത്തെ ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള പ്രേമത്തിന്റെ പ്രതീകമായി പറയുന്നു. (1:3; 4:11,16). ഹോശേയായിൽ ദൈവത്തിന്റെ ഇസ്രായേലിനോടുള്ള പാപക്ഷമയെ "അവന്റെ വാസന ലെബാനോന്റേതുപോലെയും ഇരിക്കും" (ഹോശെയ 14:6) എന്ന് പറയുന്നു. മറിയ യേശുവിന്റെ കാലിൽ തൈലം പൂശിയപ്പോൾ മറിയയുടെയും തന്റെ സഹോദരങ്ങളുടെയും ഭവനം "തൈലത്തിന്റെ സൗരഭ്യം കൊണ്ടു നിറഞ്ഞു" (യോഹന്നാൻ 12:3) ; ഇത് യേശുവിന്റെ മരണത്തെ ചൂണ്ടിക്കാണിച്ചു (വാ. 7) .

സൗരഭ്യം എന്ന ആശയം ചുറ്റുപാടുമുള്ളവരോടുള്ള നമ്മുടെ വിശ്വാസത്തിന്റെ സാക്ഷ്യത്തെയും ഓർമ്മിപ്പിക്കുന്നതാണ്. പൗലോസ് അതിങ്ങനെയാണ് പറയുന്നത് :  "രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും നശിക്കുന്നവരുടെ ഇടയിലും ഞങ്ങൾ ദൈവത്തിനു ക്രിസ്തുവിന്റെ സൗരഭ്യവാസന ആകുന്നു " (2 കൊരിന്ത്യർ 2:15).

കാപ്പിക്കുരുവിന്റെ സുഗന്ധം എനിക്ക് മെലീസ്സയുടെ ഓർമ്മ നല്കുന്നതു പോലെ, നമ്മുടെ ജീവിതങ്ങൾ യേശുവിന്റെ സുഗന്ധം പരത്തുന്നതു വഴി മറ്റുള്ളവർക്ക് അവനെ കൈക്കൊള്ളാനുള്ള ഒരു ഓർമ്മപ്പെടുത്തലായി അത് മാറട്ടെ.

ലെഗോ പാഠങ്ങൾ

ഏകദേശം 10 ലെഗോ കഷണങ്ങൾ ഭൂമുഖത്തെ ഓരോ മനുഷ്യനുമായി ഓരോ വർഷവും വില്ക്കുന്നു - 75 ബില്യനിലധികം ചെറിയ പ്ലാസ്റ്റിക് കട്ടകൾ. ഡാനിഷ് കളിപ്പാട്ട നിർമ്മാതാവായ ഓലേ കിർക്ക് ക്രിസ്റ്റ്യൻസന്റെ കഠിന പരിശ്രമമില്ലായിരുന്നു എങ്കിൽ കൊളുത്തിപ്പിടിക്കുന്ന ലെഗോ കട്ടകൾ ഉണ്ടാകില്ലായിരുന്നു.

ഡെൻമാർക്കിലെ ബിലുണ്ടിൽ “നന്നായി കളിക്കുക” എന്നർത്ഥംവരുന്ന ലെഗ് ഗോട്ട് എന്ന പ്രത്യേക കളിപ്പാട്ട നിർമ്മാണത്തിനായി ക്രിസ്റ്റ്യൻസൻ ദശാബ്ദങ്ങൾ തന്നെ പണിപ്പെട്ടു. രണ്ടു തവണ തന്റെ പണിശാല തീ പിടിച്ച് നശിച്ചു. സാമ്പത്തികമായി പാപ്പരായി മാറി. ലോകമഹായുദ്ധം മൂലം അസംസ്കൃത വസ്തുക്കൾ കിട്ടാതായി. അവസാനം 1940 കളുടെ അവസാനത്തിൽ അദ്ദേഹം സ്വയം കൂട്ടിപ്പിടിക്കുന്ന പ്ലാസ്റ്റിക് കട്ടകൾ നിർമ്മിച്ചു. 1958 ൽ ഓലേ കിർക്ക് മരിക്കുമ്പോഴേക്കും ലെഗോ എന്നത് എല്ലാ വീട്ടിലെയും ഒരു സാധാരണ വാക്കു പോലെയായി.

ജീവിതത്തിലെയും ജോലിയിലെയും വെല്ലുവിളികളിൽ സ്ഥിരത കാണിക്കുക എന്നത് പ്രയാസകരമാണ്. ആത്മീയ ജീവിതത്തിൽ യേശുവിനെപ്പോലെ ആയിത്തീരാനുള്ള പരിശ്രമത്തിലും ഇത് അങ്ങനെ തന്നെയാണ്. പ്രതിസന്ധികൾ ഉണ്ടാകുന്നു, സ്ഥിരതക്ക് ദൈവസഹായം അനിവാര്യമാകുന്നു. യാക്കോബ് അപ്പസ്തോലൻ എഴുതി: "പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ" (യാക്കോബ് 1:12). ചിലപ്പോൾ നാം നേരിടുന്ന തിരിച്ചടികൾ ബന്ധങ്ങളിലോ സാമ്പത്തിക കാര്യത്തിലോ ആരോഗ്യ വിഷയത്തിലോ ആകാം. ചിലപ്പോൾ അവ ദൈവമഹത്വത്തിനായി ജീവിക്കുന്നതിൽ നമ്മെ തടസ്സപ്പെടുത്തുന്ന പ്രലോഭനങ്ങളാകാം.

എന്നാൽ ഈ സാഹചര്യങ്ങളിലെല്ലാം ദൈവം തന്റെ ജ്ഞാനം വാഗ്ദത്തം ചെയ്യുന്നു (വാ.5), അവൻ നമുക്കായി കരുതുന്നതിനാൽ അവനിൽ ആശ്രയിക്കാൻ ആവശ്യപ്പെടുന്നു (വാ.6). ഇതിലൂടെയെല്ലാം, നാം നമ്മുടെ ജീവിതം കൊണ്ട് അവനെ മഹത്വപ്പെടുത്താനായി ദൈവസഹായം തേടുമ്പോൾ , നാം യഥാർത്ഥ അനുഗ്രഹം പ്രാപിക്കുന്നു ( വാ . 12).

പറഞ്ഞറിയിക്കാനാവാത്ത സമ്പത്ത്

ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഒരു ഭ്രമണപഥത്തിൽ കോടാനുകോടി ഡോളർ വിലമതിക്കുന്ന ഒരു ഛിന്നഗ്രഹം കറങ്ങിക്കൊണ്ടിരിക്കുന്നു. ശാസ്ത്രജ്ഞർ പറയുന്നത്, 16 സൈക്കി എന്ന ഈ ഗ്രഹം, കണക്കാക്കാൻ കഴിയാത്തത്ര വിലമതിക്കുന്ന സ്വർണ്ണം, ഇരുമ്പ്, നിക്കൽ, പ്ലാറ്റിനം തുടങ്ങിയ ലോഹങ്ങളഉടെ കലവറയാണ്. ഇപ്പോൾ, ഈ സമ്പത്തു ഖനനം ചെയ്യാൻ ഭൂവാസികൾ ശ്രമിക്കുന്നില്ലെങ്കിലും വിലയേറിയ പാറകളെക്കുറിച്ച് പഠിക്കാൻ ഒരു പര്യവേഷണ വാഹനം അയയ്ക്കുന്നതിന് അമേരിക്ക പദ്ധതിയിടുന്നു.

കൈയെത്തുന്നതിനപ്പുറത്തുള്ള പറഞ്ഞറിയിക്കാനാവാത്ത സമ്പത്തിനെക്കുറിച്ചുള്ള വാഗ്ദാനങ്ങൾ കൊതിപ്പിക്കുന്നതും നിരാശപ്പെടുത്തുന്നതുമാണ്. തീർച്ചയായും കാലക്രമേണ ആളുകൾ നിധി കണ്ടെടുക്കുന്നതിനായി 16 സൈക്കിയിലെത്തിച്ചേർന്നേക്കാം.

എന്നാൽ നമ്മുടെ പരിധിയിലുള്ള സമ്പത്ത് കണ്ടെടുക്കുന്നതിനെക്കുറിച്ചെന്തു പറയും? എല്ലാവരും അതിനു പോകില്ലേ? റോമിലെ ഒന്നാം നൂറ്റാണ്ടിലെ സഭയ്ക്ക് എഴുമ്പോൾ അപ്പൊസ്തലനായ പൗലൊസ്, ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ നമുക്കു കൈപ്പിടിയിലൊതുക്കാവുന്ന സമ്പത്തിനെക്കുറിച്ച് സംസാരിച്ചു. അവൻ എഴുതി, “ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ!’’ (റോമർ 11:33). ബൈബിൾ പണ്ഡിതനായ ജെയിംസ് ഡെന്നി ഈ സമ്പത്തിനെ 'ലോകത്തിന്റെ (വലിയ ആവശ്യങ്ങൾ) നിറവേറ്റുന്നതിനു ദൈവത്തെ പ്രാപ്തനാക്കുന്ന സ്‌നേഹത്തിന്റെ ഗ്രഹിക്കാനാവാത്ത സമ്പത്ത്' എന്നാണ്

അതല്ലേ നമുക്ക് വേണ്ടത്? ഏതോ വിദൂര ഛിന്നഗ്രഹത്തിൽ നിന്നുള്ള സ്വർണ്ണക്കട്ടികളേക്കാൾ കൂടുതൽ? പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നതുപോലെ, തിരുവെഴുത്തുകളിൽ കാണുന്ന ദൈവത്തിന്റെ ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും സമ്പത്ത് നമുക്കു ഖനനം ചെയ്യാൻ കഴിയും. ആ ഐശ്വര്യങ്ങൾ കുഴിച്ചെടുക്കാനും അവനെ കൂടുതൽ അറിയാനും നിധിപോലെ കരുതാനും ദൈവം നമ്മെ നയിക്കട്ടെ.

സൂര്യപ്രകാശത്തിന്റെ തടാകം

ഒരു ചൂടുള്ള വേനൽക്കാല ദിവസം പേരക്കുട്ടി റിറ്റുവിന്റെ കൂടെ പന്ത് കളിച്ചശേഷം ഞങ്ങൾ വിശ്രമിക്കുകയായിരുന്നു. പോർച്ചിൽ ഇരുന്ന് വെള്ളം കുടിച്ചു കൊണ്ടിരുന്നപ്പോൾ റിറ്റു പുറത്തേക്ക് നോക്കിപ്പറഞ്ഞു: "സൂര്യപ്രകാശത്തിന്റെ തടാകം നോക്കിക്കേ." ഇടതൂർന്ന ചെടികൾക്കിടയിലൂടെ അരിച്ചിറങ്ങിയ സൂര്യപ്രകാശം ഇരുണ്ട നിഴലുകളുടെയിടയിൽ ഒരു പ്രത്യേക ദൃശ്യം സൃഷ്ടിക്കുകയായിരുന്നു.

സൂര്യപ്രകാശത്തിന്റെ തടാകം! ഇരുളടഞ്ഞ ദിനങ്ങളിൽ പ്രത്യാശ കണ്ടെത്തുന്നതിന്റെ ഒരു മനോഹര ചിത്രമല്ലേ ഇത്? വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ, നല്ല വാർത്തകൾ അപൂർവ്വമായിരിക്കുമ്പോൾ, ഇരുണ്ട നിഴലുകളെ കാണുന്നതിനു പകരം നമുക്ക് പ്രകാശത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാം.

ഈ പ്രകാശത്തിന് ഒരു പേരുണ്ട് - യേശു. ലോകത്തിലേക്ക് വന്ന വെളിച്ചം എന്ന് യെശയ്യാവ് പറഞ്ഞത് ഉദ്ധരിച്ചാണ് മത്തായി യേശുവിന്റെ ആഗമനത്തെ വിവരിച്ചത്. "ഇരുട്ടിൽ ഇരിക്കുന്ന ജനം വലിയോരു വെളിച്ചം കണ്ടു; മരണത്തിന്റെ ദേശത്തിലും നിഴലിലും ഇരിക്കുന്നവർക്കു പ്രകാശം ഉദിച്ചു" (മത്തായി 4:14, 15; യെശയ്യാവ് 9: 2). നാം "മരണത്തിന്റെ നിഴലിൽ" ഇരിക്കുന്നിടത്തോളം പാപത്തിന്റെ സ്വാധീനം നമുക്ക് ചുറ്റുമുണ്ട്. എന്നാൽ ഈ നിഴലിനിടയിൽ പ്രകാശിക്കുന്നത് യേശു ആണ്; പ്രോജ്വലിക്കുന്ന ലോകത്തിന്റെ വെളിച്ചം (യോഹന്നാൻ 1:4,5)

യേശുവിന്റെ സ്നേഹത്തിന്റെയും ആർദ്രതയുടെയും സൂര്യപ്രകാശം ഇരുളിനെ കടന്നുവരുന്നു - നമ്മുടെ നാളുകളെ പ്രകാശിപ്പിക്കുകയും ഹൃദയങ്ങളെ പ്രത്യാശയാൽ തിളങ്ങുന്നതാക്കുകയും ചെയ്യുന്ന "പ്രകാശത്തിന്റെ തടാകം" സൃഷ്ടിച്ചു കൊണ്ട്.